Showing posts with label ഗവിത. Show all posts
Showing posts with label ഗവിത. Show all posts

Tuesday, October 29, 2013

ജീവിതമേ

പറന്നുപോയ കിളി ശേഷിപ്പിച്ചത്
മരക്കൊമ്പില്‍ ഒരു നഖക്ഷതം മാത്രം 

പെയ്തു തീര്‍ന്നൊരു മഴ ശേഷിപ്പിച്ചത് 
മനസിന്‍ തുമ്പിലൊരു നനുത്ത മണ്‍ഗന്ധം

ഒഴുകിപ്പോയ  ജീവിതപ്പുഴ ശേഷിപ്പിച്ചത് 
ഒളി മങ്ങിയോരോര്‍മ്മകള്‍ മാത്രം 

പൊഴിഞ്ഞു പോയ പൂവ് ശേഷിപ്പിച്ചത് 
വിരല്‍ത്തുമ്പില്‍ ഒരു സൂചിപ്പഴുതു മാത്രവും 

ഹാ ജീവിതമേ നീ എത്ര സുന്ദരം 

Thursday, October 24, 2013

പകല്‍ ഉറക്കങ്ങള്‍

രാവുകള്‍ ഞാന്‍ പകലിനെക്കാള്‍
കൂടുതല്‍ ഇഷ്ടപ്പെടുന്നു 
കാരണം രാവില്‍ നക്ഷത്രങ്ങള്‍
മാത്രം കൂട്ടിനുണ്ടാവും
പകലിലെ ഉറക്കത്തില്‍ അര്‍ദ്ധ-
സാന്നിദ്ധ്യമായ നീയുള്ള സ്വപ്‌നങ്ങള്‍ 
എന്നും ഉറക്കപ്പിച്ചുകള്‍ 
സമ്മാനിക്കുമ്പോള്‍ 
ഞാന്‍ ഒരിക്കലും കൊതിച്ചില്ല
എന്റെ സ്വപ്നങ്ങളില്‍
നീ മാഞ്ഞു പോകണേ എന്ന് 
പകരം സ്വപ്നം കാണാതെ
ഉറങ്ങാതെ ഞാന്‍ കൂട്ടിരുന്നു 
നിന്റെ ഓരോ ശ്വാസത്തിനും 
ഒരു ചുടു നിശ്വാസമായി 
എങ്കിലും ആ നിശ്വാസങ്ങളില്‍
എന്റെ ജീവന്റെ ചൂട്
ഒരു കുമിള  പോലും
സന്നിവേശിക്കാന്‍ മറന്നപ്പോള്‍ 
എനിക്ക് നഷ്ടമായത് സ്വപ്‌നങ്ങള്‍ മാത്രമല്ല 
എന്നെ തന്നെ ആയിരുന്നു 

Thursday, May 23, 2013

മിഴിനീര്‍ക്കണം

കൊഴിയുന്ന പൂവിന്‍റെയുള്ളില്‍
തുളുമ്പുന്ന കദനത്തിന്‍
ഗദ്ഗദം ആര് കേട്ടു ?.
പിടയുന്ന നെഞ്ചിന്റെ
ഉള്ളില്‍ നിന്നൊരു മിഴിനീര്‍ക്കണം
അതാര് കാണാന്‍ 

ചുംബനം

ഓര്‍ക്കാതെ പെയ്യുന്ന മഴയില്‍
കുതിര്‍ന്ന മണ്ണിന്‍ ഗന്ധം
നിലാവില്‍ പരക്കുമ്പോള്‍
രുചിയുടെ നറുതേൻകണം
ചുണ്ടില്‍ പകരുവാന്‍
എന്നരികെ എവിടെയോ
നീയുണ്ടെന്നു പ്രതീക്ഷിച്ചു 

മനസ്

നുണയും തോറും അലിയാതെ
കല്ലിച്ചു പോവുന്ന മിഠായികള്‍
പറയും തോറും അര്‍ത്ഥമില്ലാതെ
പോവുന്ന സ്വാന്തനസ്വരങ്ങള്‍
നനയുംതോറും വറ്റിവരണ്ടുപോവുന്ന
മനസ്

ആശുപത്രി



മൗനത്തിന്റെ ഇടനാഴികള്‍
അമര്‍ത്തിയ തേങ്ങലുകള്‍
വിങ്ങുന്ന അടച്ചുമുറികള്‍
പ്രതീക്ഷയുടെ കണ്ണുകള്‍
നെടുവീര്‍പ്പെടുന്ന
ഇരിപ്പിടങ്ങള്‍

എത്ര അമര്‍ത്തി
തുന്നിക്കെട്ടിയാലും
കിനിഞ്ഞിറങ്ങുന്ന
ചുവന്ന രേഖകള്‍
അമ്ലഗന്ധമാര്‍ന്ന
മഞ്ഞച്ചുവരുകള്‍
കറുപ്പില്‍ തെളിയുന്ന
നീലയും മഞ്ഞയും ചുവപ്പും
ആയി മിന്നുന്ന പൊരുത്തക്കേടുകള്‍
നേര്‍രേഖയില്‍ അവസാനിക്കുന്ന
സ്വപ്‌നങ്ങള്‍ 

മനം

മൌനത്തിന്റെ
സ്വപ്നസാന്ദ്രതയിലൂടെ
കടന്നു പോകുന്ന സങ്കടങ്ങള്‍
ഓര്‍മ്മയില്‍ മഴവില്‍ നിറങ്ങളായ്
പൂക്കളായ് വിരിയുമൊരുമനം 

എനിക്കായ് പെയ്തമഴകള്‍

പറഞ്ഞു തീരാത്ത വാക്കുകളില്‍
ഇഷ്ടത്തിന്റെ കുരുന്നുകളെ
ഒളിപ്പിച്ചു വച്ചിരുന്നോ
കേള്‍വിയുടെ ഇലപ്പടര്‍പ്പുകളില്‍ ?
പെയ്തു തീരാത്ത തോരാമാഴയായ്‌
എന്നെങ്കിലും ഓര്‍ക്കുമോ ആ മരച്ചില്ലകള്‍ ?

Friday, March 22, 2013

തിരിച്ചറിവുകള്‍

ലോകത്തിന്റെ രാജാവായി
വാഴ്ത്തി കൊതിപ്പിച്ചുണര്‍ത്തി
മൊട്ടുസൂചി പോലും നിന്റെ
ആയിരുന്നില്ലെന്ന് ഓര്‍മ്മപ്പെടുത്തിയ 
ജീവിത സ്വപ്നമരീചികകള്‍ ..

നമ്മള്‍

നമ്മള്‍ 
സമുദ്രത്തിലെ 
ദ്വീപുകളേപ്പോലെ 
ഒരിക്കലും കണ്ടില്ലെങ്കിലും
ഏതോ തീരങ്ങളിൽ ആർത്തലച്ചു 
പൊട്ടിത്തെറിഞ്ഞു മിന്നി മായുന്ന ജലകുമിളകള്‍ 

തീയോര്‍മകള്‍

എവിടെയോ കണ്ടെന്നു 
എവിടെയോ മറന്നെന്നു 
ഓര്‍മയില്‍ തിരയുമ്പോള്‍ 
കടല്‍ക്കാറ്റ് മനസ്സില്‍ 
തിരയടിക്കുമ്പോള്‍ 
ആഞ്ഞു വന്നൊരു തിരയില്‍ 
തെളിഞ്ഞ നിന്നോര്‍മ്മയില്‍ 
നീ തന്നെ അല്ലെ അതെന്നൊരു
ചോദ്യം നാക്കിന്‍ തുമ്പില്‍ 
തണുത്ത കാറ്റില്‍ 
അപ്പോളും തണുക്കാത്ത 
ചുണ്ടില്‍ ഒരു ചുംബനത്തിന്റെ 
തീയോര്‍മകള്‍ 

തിരിനാളം

ഒരു തിരിനാളം സൂക്ഷിച്ചിരുന്നു നെഞ്ചില്‍ 
ഒരു കെടാ വിളക്ക് പോലെ പ്രണയത്തിന്‍റെ
അണയാന്‍ സമ്മതിക്കില്ല എത്ര കനലായ്‌ 
എരിച്ചാലും മറവിയുടെ ചാരത്തില്‍ 
കാരണം എന്റെ ചിതയ്ക്ക് കൊളുത്തെണ്ട 
തീ ആ തിരിനാളത്തില്‍ നിന്ന് വേണം പകര്‍ത്താന്‍ 

Thursday, February 14, 2013

കണ്ണാടി ജന്മങ്ങള്‍

നിന്റെ കണ്ണിലെന്നെ
ഞാന്‍ കണ്ടിരുന്നു
എന്റെ  കണ്ണില്‍ നീ നിന്നെയും 
നീയെന്‍ കണ്ണാടിയോ
എന്നായിരുന്നില്ലേ 
നമ്മുടെ ആദ്യ ചോദ്യങ്ങള്‍ ?
പിന്നെയെപ്പോഴാണ് 
നിന്റെ കണ്ണാടിയില്‍ 
ഇല്ലാത്ത പോറലുകള്‍ 
കണ്ടു നീ അതില്‍
വജ്രമുന കൊണ്ട് 
ചീവാന്‍ തുടങ്ങിയത് ?

രാക്കിളി

രാക്കിളിയുടെ കരച്ചില്‍
തേങ്ങലോ ഈണമോ
എന്ന് തിരിച്ചറിയാതെ 
നിദ്രരഹിതമാം  രാവുകള്‍ 
 വെറുതെയായിക്കില്ലെന്നൊരു 
കൊതിക്കുന്ന തപിക്കുന്ന
മനവുമായ്‌ ഇടവഴിയിലെ
ഇരുട്ടില്‍  ഏകാകിയായ്.

ജീവിതം

ആത്മാര്‍ത്ഥതയില്ലാത്തൊരാത്മാവിന്‍ 
മനസ്സിന്റെ പിടച്ചിലുകള്‍ വിതുമ്പുന്നു..
ജനിമൃതിനദിയിലെ ഓളങ്ങളില്‍
ആര്‍ക്കും വേണ്ടാതെ കിടന്നോരെന്‍
ജീവിതമാറാപ്പുമായ് ഇന്നും പഥികന്‍ 
യാത്രാവിവരണം നടത്തുന്നു ..

മനുഷ്യര്‍

ഇരുണ്ട രാത്രികള്‍ക്കും വിളറിയ
പകലുകള്‍ക്കുമിടയിലെ ദൂരം
പ്രണയമാപിനി വെച്ച് അളക്കാന്‍
മറന്നുപോയവര്‍

ജീവിതം

ഏകാന്തത തിന്നു തീര്‍ത്ത
ചിതലരിച്ചുകൊണ്ടിരിക്കുന്ന
മനസുമായി പ്രയാണം 
ചിതല്‍കാഷ്ടമായിമണ്ണിലൂറും
 മുന്‍പ് നിന്നില്‍ 
അലിയാനാവുമെന്ന് 
വിണ്ടു കീറിയ കാല്‍പ്പാദത്തി-
ന്നോട് താഴെയുള്ള ഓരോ
മണല്‍ത്തരിയുമെന്നോട്
പറയുന്നുവെങ്കിലും
ഇനിയുമെത്ര ദൂരം
താണ്ടുവാനെന്നതൊരു 
ഏകദേശകണക്ക് ഒരു
വരിയില്‍ എഴുതാന്‍   
ബാക്കിയാവാത്തൊരു
ജീവിതക്കണക്ക് പുസ്തകം 

അഭിമന്യു

വിരലുകള്‍ തീര്‍ത്ത ചക്രവ്യൂഹം 
അതിനു നടുവില്‍ നില്‍ക്കുമ്പോള്‍
ഒരു വേള പകച്ചു പോയി എങ്കിലും 
തോറ്റ് പോയവന്റെ പരാജിതമുഖം 
ആയിരുന്നില്ല അവന്

കടല്‍

ഒരു വരിയില്‍ ഒരു കടല്‍ ഒളിപ്പിക്കാം 
നിന്റെ മിഴിയില്‍ എന്ന പോലെ 

എന്റെ പ്രണയം

ആരുടെയോ 
പ്രണയപുസ്തകത്താളിലെ
അച്ചടിതെറ്റ് വന്നൊരു   
വിലാപകാവ്യമാണ്
എന്റെ പ്രണയം