Friday, March 22, 2013

തിരിച്ചറിവുകള്‍

ലോകത്തിന്റെ രാജാവായി
വാഴ്ത്തി കൊതിപ്പിച്ചുണര്‍ത്തി
മൊട്ടുസൂചി പോലും നിന്റെ
ആയിരുന്നില്ലെന്ന് ഓര്‍മ്മപ്പെടുത്തിയ 
ജീവിത സ്വപ്നമരീചികകള്‍ ..

നമ്മള്‍

നമ്മള്‍ 
സമുദ്രത്തിലെ 
ദ്വീപുകളേപ്പോലെ 
ഒരിക്കലും കണ്ടില്ലെങ്കിലും
ഏതോ തീരങ്ങളിൽ ആർത്തലച്ചു 
പൊട്ടിത്തെറിഞ്ഞു മിന്നി മായുന്ന ജലകുമിളകള്‍ 

തീയോര്‍മകള്‍

എവിടെയോ കണ്ടെന്നു 
എവിടെയോ മറന്നെന്നു 
ഓര്‍മയില്‍ തിരയുമ്പോള്‍ 
കടല്‍ക്കാറ്റ് മനസ്സില്‍ 
തിരയടിക്കുമ്പോള്‍ 
ആഞ്ഞു വന്നൊരു തിരയില്‍ 
തെളിഞ്ഞ നിന്നോര്‍മ്മയില്‍ 
നീ തന്നെ അല്ലെ അതെന്നൊരു
ചോദ്യം നാക്കിന്‍ തുമ്പില്‍ 
തണുത്ത കാറ്റില്‍ 
അപ്പോളും തണുക്കാത്ത 
ചുണ്ടില്‍ ഒരു ചുംബനത്തിന്റെ 
തീയോര്‍മകള്‍ 

തിരിനാളം

ഒരു തിരിനാളം സൂക്ഷിച്ചിരുന്നു നെഞ്ചില്‍ 
ഒരു കെടാ വിളക്ക് പോലെ പ്രണയത്തിന്‍റെ
അണയാന്‍ സമ്മതിക്കില്ല എത്ര കനലായ്‌ 
എരിച്ചാലും മറവിയുടെ ചാരത്തില്‍ 
കാരണം എന്റെ ചിതയ്ക്ക് കൊളുത്തെണ്ട 
തീ ആ തിരിനാളത്തില്‍ നിന്ന് വേണം പകര്‍ത്താന്‍ 

Thursday, February 14, 2013

കണ്ണാടി ജന്മങ്ങള്‍

നിന്റെ കണ്ണിലെന്നെ
ഞാന്‍ കണ്ടിരുന്നു
എന്റെ  കണ്ണില്‍ നീ നിന്നെയും 
നീയെന്‍ കണ്ണാടിയോ
എന്നായിരുന്നില്ലേ 
നമ്മുടെ ആദ്യ ചോദ്യങ്ങള്‍ ?
പിന്നെയെപ്പോഴാണ് 
നിന്റെ കണ്ണാടിയില്‍ 
ഇല്ലാത്ത പോറലുകള്‍ 
കണ്ടു നീ അതില്‍
വജ്രമുന കൊണ്ട് 
ചീവാന്‍ തുടങ്ങിയത് ?

രാക്കിളി

രാക്കിളിയുടെ കരച്ചില്‍
തേങ്ങലോ ഈണമോ
എന്ന് തിരിച്ചറിയാതെ 
നിദ്രരഹിതമാം  രാവുകള്‍ 
 വെറുതെയായിക്കില്ലെന്നൊരു 
കൊതിക്കുന്ന തപിക്കുന്ന
മനവുമായ്‌ ഇടവഴിയിലെ
ഇരുട്ടില്‍  ഏകാകിയായ്.

ജീവിതം

ആത്മാര്‍ത്ഥതയില്ലാത്തൊരാത്മാവിന്‍ 
മനസ്സിന്റെ പിടച്ചിലുകള്‍ വിതുമ്പുന്നു..
ജനിമൃതിനദിയിലെ ഓളങ്ങളില്‍
ആര്‍ക്കും വേണ്ടാതെ കിടന്നോരെന്‍
ജീവിതമാറാപ്പുമായ് ഇന്നും പഥികന്‍ 
യാത്രാവിവരണം നടത്തുന്നു ..

മനുഷ്യര്‍

ഇരുണ്ട രാത്രികള്‍ക്കും വിളറിയ
പകലുകള്‍ക്കുമിടയിലെ ദൂരം
പ്രണയമാപിനി വെച്ച് അളക്കാന്‍
മറന്നുപോയവര്‍

ജീവിതം

ഏകാന്തത തിന്നു തീര്‍ത്ത
ചിതലരിച്ചുകൊണ്ടിരിക്കുന്ന
മനസുമായി പ്രയാണം 
ചിതല്‍കാഷ്ടമായിമണ്ണിലൂറും
 മുന്‍പ് നിന്നില്‍ 
അലിയാനാവുമെന്ന് 
വിണ്ടു കീറിയ കാല്‍പ്പാദത്തി-
ന്നോട് താഴെയുള്ള ഓരോ
മണല്‍ത്തരിയുമെന്നോട്
പറയുന്നുവെങ്കിലും
ഇനിയുമെത്ര ദൂരം
താണ്ടുവാനെന്നതൊരു 
ഏകദേശകണക്ക് ഒരു
വരിയില്‍ എഴുതാന്‍   
ബാക്കിയാവാത്തൊരു
ജീവിതക്കണക്ക് പുസ്തകം 

അഭിമന്യു

വിരലുകള്‍ തീര്‍ത്ത ചക്രവ്യൂഹം 
അതിനു നടുവില്‍ നില്‍ക്കുമ്പോള്‍
ഒരു വേള പകച്ചു പോയി എങ്കിലും 
തോറ്റ് പോയവന്റെ പരാജിതമുഖം 
ആയിരുന്നില്ല അവന്